വടകര: ( vatakara.truevisionnews.com) ആശാരിക്കണ്ടി ഉഷയെന്ന വീട്ടമ്മ ഷോക്കേറ്റു മരിച്ചതിൽ നടുങ്ങിയിരിക്കുകയാണ് തോടന്നൂർ നാട് . രാവിലെ മുറ്റമടിക്കാനിറങ്ങിയ വീട്ടമ്മ വൈദ്യുതാഘാതമേറ്റു മരിച്ചെന്ന വാർത്ത ആർക്കും ഇതുവരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് ഒരുനാട് മുഴുവനും.
ഇന്നലെ അർധരാത്രി ഈ മേഖലയിൽ കനത്ത കാറ്റാണ് ആഞ്ഞുവീശിയത്. ശക്തമായ കാറ്റിൽ തൊട്ടടുത്ത പറമ്പിലെ മരം വൈദ്യുതി ലൈനിൽ വീണ് വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു. മരവും വൈദ്യുതി ലൈനും വീണതറിയാതെ ഉഷ പതിവു പോലെ രാവിലെ മുറ്റം തൂത്തുവാരാൻ ഇറങ്ങിയപ്പോഴാണ് ഏവരേയും നടുക്കിയ ദുരന്തം. പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ചവിട്ടിയപ്പോഴാണ് ഷോക്കേറ്റത്.




തെറിച്ചുവീണ ഉഷയെ ഉടൻ വടകര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വടകര പോലീസ് ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. വൈകുന്നേരം മൂന്ന് മണിയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിനു ശേഷം നാലുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭർത്താവ്: വിജയൻ (പൊടിമിൽ തൊഴിലാളി). മക്കൾ: അജന്യ, വിജിഷ. മരുമക്കൾ: അമൽ (കാരയാട്), മണികണ്ഠൻ (വടകര).
thodannur shockdeath usha vatakara