എടച്ചേരി: (nadapuram.truevisionnews.com) നിരാലംബരും രോഗികളുമായ നൂറുകണക്കിന് മനുഷ്യർക്ക് അഭയമേകുന്ന എടച്ചേരി 'തണൽ' അഗതി മന്ദിരത്തിന്റെ പ്രവർത്തനങ്ങൾക്കായി സംഘടിപ്പിച്ച 'ചായത്തണൽ' സംഗമം ജനപങ്കാളിത്തം കൊണ്ട് ചരിത്രമായി.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനെട്ടായിരത്തിലധികം ആളുകളാണ് കാരുണ്യത്തിന്റെ ഈ ചായ സൽക്കാരത്തിൽ പങ്കുചേരാൻ എടച്ചേരിയിലെത്തിയത്. ഒരു ചായ കുടിച്ച് തണലിന്റെ സ്നേഹത്തണലിൽ പങ്കുചേർന്നവർ വഴി ഒരു കോടി നാൽപ്പത്തിയൊന്ന് ലക്ഷത്തിലധികം രൂപയാണ് സമാഹരിക്കാൻ കഴിഞ്ഞത്.
വൃക്കരോഗികൾ, കാൻസർ ബാധിതർ, മാനസിക വെല്ലുവിളി നേരിടുന്നവർ എന്നിങ്ങനെ സമൂഹത്തിന്റെ കരുതൽ ആവശ്യമുള്ള ഇരുന്നൂറോളം അന്തേവാസികളാണ് നിലവിൽ ഇവിടെയുള്ളത്. ഇവരുടെ ചികിത്സയ്ക്കും ഭക്ഷണത്തിനുമായി പ്രതിമാസം 25 ലക്ഷം രൂപയോളം ചിലവ് വരുന്നുണ്ട്.
നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്ഥാപനത്തിന് ഈ ചായ സംഗമം വലിയൊരു ആശ്വാസമായി മാറി. ചായ സൽക്കാരത്തിലൂടെ മാത്രം 57 ലക്ഷത്തോളം രൂപ ലഭിച്ചപ്പോൾ, സ്പോൺസർഷിപ്പിലൂടെ 84 ലക്ഷം രൂപയും സമാഹരിക്കാനായി.
ഒരു വർഷത്തെ പ്രവർത്തനങ്ങൾക്കായി ഏകദേശം നാല് കോടി രൂപയോളം ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ജനകീയ സംഗമം സംഘടിപ്പിച്ചത്. എടച്ചേരിയിലെത്തിയ ഓരോരുത്തരും തണലിന്റെ സന്നദ്ധ പ്രവർത്തകരായി മാറുന്ന വൈകാരികമായ കാഴ്ചകൾക്കാണ് ചായത്തണൽ വേദിയായത്.
നിരാലംബരായ രോഗികൾക്ക് മെച്ചപ്പെട്ട ചികിത്സയും സംരക്ഷണവും ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.
More than one crore rupees donated at Edacherry Thanal Sangam


































.jpeg)









