വടകര : ( https://vatakara.truevisionnews.com/) വോട്ടെണ്ണൽ ദിനമായ ഇന്ന് ടി.പി. ചന്ദ്രശേഖരന്റെ ഓർമ്മകൾ പങ്കുവെച്ച് ആർ.എം.പി. നേതാവ് കെ.കെ. രമ. ടി.പിക്കും മകനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചാണ് ഫേസ്ബുക്കിലൂടെ രമയുടെ വൈകാരിക പ്രതികരണം. ടി.പി. ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതിന്റെ പതിനാലാം വാർഷികം കൂടിയായ ഇന്ന് , ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട കടുത്ത പോരാട്ടത്തെ മുൻനിർത്തിയാണ് രമയുടെ വാക്കുകൾ.
"പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു. രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ," എന്നാണ് രമ ഫെയ്‌സ് ബുക്കിൽ കുറിച്ചത് .
വോട്ടെണ്ണലിന്റെ ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലായിരുന്നു എന്നത് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു. എൽഡിഎഫ് ഭരണസമിതിയിലുള്ള ചെമ്പിലോട് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞപ്പോൾ മുതലാണ് മുഖ്യമന്ത്രി പിന്നിലായത്.
ഏഴാം റൗണ്ട് അവസാനിച്ചപ്പോൾ മാത്രമാണ് പിണറായി വിജയന് 1,536 വോട്ടിന്റെ ലീഡ് നേടാനായത്. മുഖ്യമന്ത്രിക്ക് 38,281 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ് 36,745 വോട്ടുകളുമായി ശക്തമായ പോരാട്ടം കാഴ്ചവെച്ചു.
മുൻ തിരഞ്ഞെടുപ്പുകളിൽ വലിയ ഭൂരിപക്ഷത്തിന് പിണറായി വിജയൻ ലീഡ് ചെയ്തിരുന്ന മേഖലകളിൽ ഇത്തവണ യുഡിഎഫ് മുന്നേറ്റം നടത്തിയെന്നത് ശ്രദ്ധേയമാണ്. 2016-ൽ 36,000-ത്തിന് മുകളിലും 2021-ൽ 50,000-ത്തിന് മുകളിലും ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്.
ടി.പി. ചന്ദ്രശേഖരന്റെ ചരമദിനത്തിൽ തന്നെ ധർമ്മടത്ത് മുഖ്യമന്ത്രി ഇത്രയും കടുത്ത മത്സരം നേരിടേണ്ടി വന്നത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്.
'The one who called Kulamkuthi is standing in the scorching sun'; KK Rama with an emotional post on TP's commemoration day











































