#LATEST NEWS #Maniyoor #fox biting a cow #vadakara
മണിയൂർ: (vatakara.truevisionnews.com) കാടുമൂടിക്കിടക്കുന്ന പറമ്പിലേക്ക് നോക്കുമ്പോൾ മണിയൂർ വലിയ പറമ്പത്ത് മീത്തൽ കമലയുടെ ഉള്ളിൽ ഇപ്പോഴും ഭയമാണ്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് നാലരയോടെ സ്വന്തം വീട്ടുപറമ്പിൽ നിന്ന് കേട്ട പശുവിന്റെ കരച്ചിൽ കമലയുടെ കാതുകളിൽ നിന്ന് ഇനിയും മാഞ്ഞിട്ടില്ല. ഒന്നിലധികം കുറുക്കൻമാർ ചേർന്നാണ് കമലയുടെ ഏക സമ്പാദ്യമായ പശുവിനെ ക്രൂരമായി കടിച്ചുകീറിയത് .
വിധവയായ കമലയ്ക്ക് രണ്ട് മക്കളുണ്ടെങ്കിലും വിവാഹം കഴിഞ്ഞ് അവർ തങ്ങളുടെ പ്രയാസങ്ങൾക്കിടയിൽ ഒതുങ്ങി ജീവിക്കുകയാണ്. കഠിനമായ ആരോഗ്യപ്രശ്നങ്ങൾ അലട്ടുമ്പോഴും ആരോടും കൈനീട്ടാതെ അന്തസ്സോടെ ജീവിക്കാൻ ഈ പ്രായത്തിലും കമല കണ്ടെത്തിയ അത്താണിയായിരുന്നു ഈ പശു.
"ഇതൊരു കറവപ്പശുവൊന്നുമല്ല. ചെറിയൊരു പശുക്കിടാവിനെ വാങ്ങി ഏറെ സ്നേഹത്തോടെ വളർത്തി വലുതാക്കിയതാണ്. ഇതിന്റെ ചാണകം വിറ്റ് കിട്ടുന്ന ചെറിയ തുകയാണ് എന്റെ ഒരേയൊരു ജീവിതമാർഗ്ഗം. എന്റെ ആരോഗ്യപ്രശ്നങ്ങളൊന്നും നോക്കാതെയാണ് ഞാനിതിനെ നോക്കിയിരുന്നതെന്ന് .കമല കണ്ണീരോടെ പറഞ്ഞു .
അപകടം നടന്ന ഞായറാഴ്ച, വീടിനടുത്തുള്ള കവുങ്ങിൽ പശുവിനെ കെട്ടി തീറ്റയും കൊടുത്ത് കമല മാറിയതായിരുന്നു. തൊട്ടുപിന്നാലെയാണ് പശുവിന്റെ അസാധാരണമായ കരച്ചിൽ കേട്ടത്. കമലയും വീട്ടിലുണ്ടായിരുന്ന മകനും ഓടിയെത്തുമ്പോഴേക്കും ചോരയിൽ കുളിച്ച പശുവിനെയാണ് കണ്ടത്. ആളനക്കം കേട്ടതോടെ കൂട്ടമായി എത്തിയ കുറുക്കൻമാർ ഓടി രക്ഷപ്പെടുകയായിരുന്നു .
പശുവിന്റെ കഴുത്തിലും കാലിലും ശരീരമാസകലവും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഞായറാഴ്ച മൃഗാശുപത്രി അവധിയായതിനാൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും സ്വകാര്യ ഡോക്ടറെ വരുത്തിയാണ് കമല ആദ്യഘട്ട ചികിത്സ നൽകിയത്. പേവിഷബാധ ഏൽക്കാതിരിക്കാനുള്ള കുത്തിവെപ്പുകൾ ഇപ്പോൾ നൽകിവരുന്നുടേൺ കമൽ പറഞ്ഞു . മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നാല് ദിവസം തുടർച്ചയായി കുത്തിവെപ്പ് എടുത്താലേ പശു അപകടാവസ്ഥ തരണം ചെയ്യൂ.
മണിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് എസ്എൻ കോളേജ് പരിസരത്ത് കുറുക്കൻമാരുടെ ശല്യം പണ്ടുമുതലേ രൂക്ഷമാണ്. വീടിന് ചുറ്റുമുള്ള പറമ്പുകൾ കാടുപിടിച്ചു കിടക്കുന്നതാണ് ഇവയുടെ താവളമായി മാറാൻ കാരണം.
പറമ്പിലെ കാടുകൾ വെട്ടിത്തെളിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമലയിപ്പോൾ. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന ഈ കുടുംബത്തിന് പശുവിന്റെ ചികിത്സാച്ചെലവുകൾ പോലും താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര സഹായവും പ്രദേശത്തെ കുറുക്കൻ ശല്യത്തിന് ശാശ്വതമായ പരിഹാരവും ഉണ്ടാകണമെന്നാണ് കമലയുടെയും നാട്ടുകാരുടെയും ആവശ്യം.
Content Highlight: Incident of a fox biting a cow tied to a house in Maniyoor













































