വടകര: (vatakara.truevisionnews.com) റെയിൽവേ സ്റ്റേഷനിൽ മുടങ്ങിക്കിടക്കുന്ന പ്രീ-പെയ്ഡ് ഓട്ടോ റിക്ഷാ ബൂത്ത് എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ബൂത്തിൻ്റെ അഭാവം മൂലം ട്രെയിൻ ഇറങ്ങുന്ന യാത്രക്കാർ ഓട്ടോറിക്ഷ കിട്ടാനായി പരക്കം പായുന്ന ദുരിതാവസ്ഥ യോഗത്തിൽ ചർച്ചയായി.
സമിതി അംഗം പി.പി. രാജനാണ് യാത്രക്കാർ നേരിടുന്ന കടുത്ത പ്രയാസങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഓട്ടോ ബൂത്തിൻ്റെ അഭാവം കാരണം യാത്രക്കാർ ചൂഷണത്തിന് ഇരയാകാനും വഴിതെറ്റി പോകാനുമുള്ള സാധ്യതയേറെയാണ്.
നേരത്തെ റെയിൽവേയും റോട്ടറിയും ചേർന്നാണ് ഇവിടെ പ്രീ-പെയ്ഡ് ബൂത്ത് നടത്തിയിരുന്നത്. ഇത് പുനഃരാരംഭിക്കാൻ റെയിൽവേയിൽ ശക്തമായ സമ്മർദം ചെലുത്തുമെന്ന് കെ.കെ. രമ എം.എൽ.എ. യോഗത്തിൽ പറഞ്ഞു. യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കാൻ ബൂത്ത് പ്രവർത്തനം വേഗത്തിലാക്കണമെന്നും താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു.
വടകര പഴയ ബസ് സ്റ്റാന്‍ഡില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ബസ്സ്റ്റാന്‍ഡിന്റെ സ്ഥിതി ദയനീയമാണ്. തൂണുകളിലെ കോണ്‍ക്രീറ്റടര്‍ന്നുവീണ് കമ്പികള്‍ പുറത്തുകാണുന്ന സ്ഥിതിയിലാണ്. ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇത് ഭീഷണി ഉയര്‍ത്തുന്നുണ്ട്. ബസ്സ്റ്റാന്‍ഡില്‍ ആവശ്യത്തിന് തെരുവുവിളക്കുകളില്ല. അതുകൊണ്ടുതന്നെ രാത്രിയായാല്‍ സ്റ്റാന്‍ഡ് പരിസരം ഇരുട്ടില്‍ മുങ്ങും. സ്റ്റാന്‍ഡിന് അകത്ത് കുഴികളുണ്ട്. ഈ സമയങ്ങളില്‍ ബസ് കാത്തുനില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഉള്‍പ്പെടെ ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അറ്റകുറ്റപ്പണി നടത്തി യാത്രക്കാരുടെ പ്രയാസം അകറ്റണമെന്ന് സമിതി അംഗം പ്രദീപ് ചോമ്പാല യോഗത്തില്‍ പറഞ്ഞു. പ്രശ്‌നം വടകര നഗരസഭയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് താഹസില്‍ദാര്‍ ഡി.രഞ്ജിത്ത് മറുപടി നല്‍കി.
വടകരവില്യാപ്പള്ളി-ചേലക്കാട് റോഡ് വടകര അഞ്ച് വിളക്ക് ജംഗ്ഷനില്‍ നിന്ന് തുടങ്ങണമെന്ന് സമിതി അംഗം ബാബു പറമ്പത്ത് ആവശ്യപ്പെട്ടു. ആദ്യ ഘട്ടം അക്ലോത്ത് നടയില്‍ നിന്നും ചേലക്കാട് ഭാഗത്തേക്കാണ്. രണ്ടാംഘട്ടം അടക്കാതെരുവില്‍ നിന്ന് അക്ലോത്ത് നടയിലേക്കും പിന്നിട്ട് അഞ്ച് വിളക്ക് ജംഗ്ഷനിലേക്ക് നീട്ടും. എന്നാല്‍ ഇവിടങ്ങളില്‍ ഭൂവുടമകളും വ്യാപാരികളും സ്ഥലം വിട്ടു നല്‍ക്കില്ലെന്ന സമീപനമാണെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. വടകര മേഖലയിലെ ഈ റോഡ് വികസനസുമായി ബന്ധപ്പെട്ട വകുപ്പ് തല യോഗം നടക്കുമെന്ന് രമ എംഎല്‍എ പറഞ്ഞു. വടകര ബീച്ച് തപാല്‍ ഓഫിസ് അടച്ച് പൂട്ടരുതെന്ന് സമിതി അംഗം പി.എം.മുസ്തഫ ആവശ്യപ്പെട്ടു. പ്രശ്‌നം പോസ്റ്റ് മാസ്റ്റര്‍ ജനറലിനെ അറിയിക്കും.
വടകരയില്‍ ബസ് അപകടത്തില്‍ രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ നടപടികള്‍ ശക്തമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. നിയമം ലംഘിക്കുന്ന ബസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ വിഷയം സമിതി അംഗം ബാബു ഒഞ്ചിയമാണ് ഉന്നയിച്ചത്. സമിതി അംഗം പുറന്തോടത്ത് സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
Taluk Development Committee demands immediate restoration of pre-paid auto booth at Vadakara station